Thursday, March 25, 2010

അപൂർണ്ണ കവിതകൾ…..ഒന്ന്






വൈദ്യുത ക്കമ്പിയിൽത്തട്ടി

ചിറകു കരിഞ്ഞ പ്രണയമേ


നിനക്കെന്റെ ഓർമ്മപ്പൂക്കൾ.





മുടികൊഴിഞ്ഞ്,

ഇലകളെല്ലാം കൊഴിഞ്ഞ മരം പോലെ

സ്വപ്നത്തിൽ നീ വീണ്ടുമെത്തി



പ്രിയ പ്രണയമേ…

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളില്ല.




ചലനമറ്റ ഫോണുകളിലും ചാറ്റിംഗ് റൂമുകളിലും


നമ്മളടവെച്ചു കാത്തിരുന്ന

പാപത്തിന്റെ മുട്ടകൾ

വിരിഞ്ഞു കഴിഞ്ഞൂ………….

Monday, March 22, 2010

പരീക്ഷാഹാളിലെ ജീവിതം



ഒരു പൂവു കൊഴിയുന്നപോലെ


അടരുന്ന ജീവിതം.


മധുരം ചുരത്തുന്ന വാക്കുതൻ


മടിയിൽ തലവയ്ച്ചുറങ്ങുവാനും,


ഇതിഹാസമാകുവാനാകാതെ തളരുമ്പോൾ


അറിയാതെ പ്രാർത്ഥിക്കുവാനും,


അണപൊട്ടിയൊഴുകും ശകാരവർഷങ്ങൾക്കിടയിൽ


കുട ചൂടി നിൽക്കുവാനും,


പറയാതെ പറയുന്ന പരിഭവക്കാറ്റിൽ


ഉലയാത്ത ദീപമാകാനും,


കരയുന്ന കുഞ്ഞിന്റെ കാതിൽ താരാട്ടായ് തഴുകുന്ന


കാറ്റായി മാറാൻ,


പുലരിയോടൊപ്പമുണരാൻ,


സന്ധ്യതൻ ചിറകേറി


സ്വപ്നശൈലങ്ങളിൽ ചേക്കേറാൻ,


കവിയായ്,


കാലനായ്,


കരൾ കരളുന്ന ഗുരുവായ്


ജീവിതം നിൽക്കുമ്പോൾ,


ചിലനേരമെന്തിനോ ചിരിയായ് കരച്ചിലായ്


അടരുന്ന പൂവിനൊപ്പം


അലയും മനസ്സായ്


പിന്നെ ഇതുപോലെ


അർതഥരഹിതമായ് പദങ്ങൾ നിരത്തും


ഞാനായും ജീവിതം……


ഒരു പൂവു കൊഴിയുന്നപോലെ


അടരുന്ന ജീവിതം.....

Monday, March 15, 2010


വെയിൽക്കാലം…


ഒരു മഴ വരും
മരുഭുമികളുടെ അതിരുകളെ
അത് കീഴ്പ്പെടുത്തും.
ജീവിതത്തിന്റെ ഉച്ചയിലേക്ക്
അത് പെയ്തു തോരും.
നെഞ്ചിലെ കടലിരമ്പം
നിലയ്ക്കുന്ന രാത്രിയിൽ
നമ്മൾ കൈകോർത്ത് പിടിച്ച്
എല്ലാ മഴയും നനയാനായി
നടക്കാനിറങ്ങും.
പ്ലാസ്റ്റിക് ചെരിപ്പുകൾക്കിടയിൽ
പിടഞ്ഞു മരിച്ച വാകപ്പൂക്കളെ
തട്ടിത്തെറിപ്പിച്ച്
അടഞ്ഞ ക്ലാസ്സ് മുറിക്കു വെളിയിലുടെ
നമ്മൾ നടന്നു പോകും.

ഇന്ന്
ഓർമ്മയുടെ അവസാനത്തെ
അടയാളങ്ങളേയും മായ്ച്ചുകൊണ്ട്
മഴ പെയ്യുകയാണു.
ക്യാമറയുടെ നനുത്ത ചില്ലിൽ
മഴയുടെ വിരൽ സ്പർശം.
ചിലമ്പിച്ച വാക്കുകൾ കൊണ്ട്
വരയ്ക്കാൻ കഴിയാത്ത
ജല ഭൂപടങ്ങൾ.


ഓർമ്മയുണ്ടാകും സുഹൂത്തേ
മോർച്ചറിക്ക് വെളിയിലെ
കൂട്ടുകാരില്ലാത്ത സന്ധ്യകൾ
...

Tuesday, March 9, 2010




എമിലി ഡിക്കിൻസൺന്റെ രണ്ടു കവിതകൾ

1
തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോൾ
ആളൊഴിഞ്ഞ തെരുവിൽ
അവൻ കാത്തു നിന്നു.
നനുത്ത വിരലുകളാൽ
അവൻ എന്റെ മിഴി തുടച്ചു.
വൈകുന്നേരത്ത്
ആകാശത്തിനു താഴെ
തിളച്ചു മറിയുന്ന കുട്ടികളെപ്പിന്നിട്ട്
അസ്തമയ സൂര്യന്റെ
വിരൽ സ്പർശങ്ങളിൽ കുതിർന്ന്
ഞങ്ങൾ യാത്രയായി

മഞ്ഞുവീണു കുതിർന്ന ഗൌൺ
ചിലന്തിവല പോലെ
എന്നിൽ ഒട്ടിക്കിടന്നു.
സെമിത്തേരിയിലെ
കുരിശു പെയ്യുന്ന രാത്രിയിൽ
ഞങ്ങൾ അല്പസമയം
നിശ്ശ്ബ്ദരായിക്കിടന്നു.

നൂറ്റാണ്ടുകളുടെ
ഏകാന്തമായ കാത്തിരിപ്പുകൾക്കൊടുവിൽ
കാഴ്ചയ്ക്കപ്പുറത്തേയ്ക്ക് പറക്കുന്ന
കുതിരകളുടെ കൂർത്ത മുഖങ്ങൾ
ഞാൻ ഓർക്കുന്നു………………

2


ഇതു അവളുടെ അവസാന രാത്രി.
എല്ലാ രാത്രികളും പോലെ,
അവളുടെ മരണമേൽ‌പ്പിച്ച
മുറിവുകളൊഴിച്ചാൽ

പഴയ കാര്യങ്ങളുടെ
ഓർമ്മപുതുക്കലുകൾക്കിടയിൽ
രാത്രിയിലെ നിറഞ്ഞ പ്രകാശം
ഞങ്ങളെ പൊതിഞ്ഞു.
അവളുടെ മരണകാല-
നിശ്ശ്ബ്ദതയെ മുറിച്ചു കൊണ്ടു
ഞങ്ങളുടെ കാലടിശ്ശ്ബ്ദം മുഴങ്ങി.

അനന്തതയിലേയ്ക്ക്
വിരൽകോർക്കാൻ തുടങ്ങുന്ന അവളെ
നിഷ്കളങ്കമായ അസൂയയോടെ
ഞങ്ങൾ നോക്കിനിന്നു.
മരണത്തിന്റെ
ഇടുങ്ങിയ ഇടനാഴിയിലൂടെ
അവൾ വേച്ചുപോയി.

ഓർമ്മയുടെ അണഞ്ഞുപോകുന്ന
ദീപങ്ങൾ മാത്രം ശേഷിപ്പിച്ച്
കാറ്റത്തുലഞ്ഞു പോകുന്ന
മുളങ്കാടുപോലെ, കുതിർന്ന്
പതിയെ, അവൾ നിശ്ശബ്ദയായി.
മരവിച്ച മുടിയിഴകൾ
കാറ്റത്തു ഇളകി പറക്കാൻ തുടങ്ങുന്നു……….

Friday, March 5, 2010

ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങള്‍


ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണങ്ങള്‍

എപ്പോഴും ദുരൂഹമാണ്;

മരിച്ചു കഴിഞ്ഞാലും -

നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത

ചില കാരണങ്ങള്‍.



പൊലിഞ്ഞുപോയ

പ്രണയത്തെക്കുറിച്ചോർത്തോ

പരീക്ഷയില്‍ വ്യസനിച്ചോ

ഇൻസ്റ്റാൾമെന്റിൽ വാങ്ങിയ

്രിഡ്ജിന്റെയും കാറിന്റെയും

കുടിശ്ശിക ഏറിവരുന്നതിൽ ആശങ്കപ്പെട്ടോ-

നിങ്ങള്‍ ആത്മഹത്യ ചെയ്തേക്കാം.

കാരണങ്ങളെന്തുമാകട്ടെ

നിങ്ങളുടെ ആത്മഹത്യ ഒരു യഥാര്ത്യമാകുന്നു.

ആകാശത്തേക്കുയർന്നു നിൽക്കുന്ന
ഇലകൊഴിഞ്ഞ മരങ്ങളെ നോക്കുക
നിരാശയുടെ ഒരിലപോലുമില്ലാത്ത
നിർത്താതെയുള്ള പെയ്ത്തിൽ
ഉരുകിയൊലിച്ച്…
കത്തുന്ന വെയിലിൽ നനഞ്ഞൊട്ടി
ആകാശത്തേക്കുയർന്നു നിൽക്കുന്ന
ഇലകൊഴിഞ്ഞ മരങ്ങളെ നോക്കുക.

ഇപ്പോൾ
ജീവിതത്തിന്റെ വഴികളും
ആത്മഹത്യപോലെ ദുരൂഹമാണു……….


2004 ജൂലൈ 19 ദേശാഭിമാനി ദിനപത്രം

Wednesday, March 3, 2010

ജൂഡിത്ത് റൈറ്റിന്റെ കവിതയുടെ വിവര്‍ത്തനം --കുഞ്ഞിനോട്



കുഞ്ഞിനോട്……..
ഉണരുക കുഞ്ഞേ
ഉയരുന്ന സൂര്യനോടൊപ്പം ഉണരുക;
പ്രകാശം കാഴ്ചയുടെ വാതിലിൽ
മുട്ടി വിളിക്കുബോളുണരുക.
ഉണരുക, പ്രകാശത്തിന്റെ കത്തിമുനയാൽ
എന്റെ മാംസത്തിന്റെ ഇരുട്ടിൽ നിന്ന്
ഉണർന്നെഴുന്നേൽക്കുക.
ഇത്രനാളും എന്റെ രക്തത്തിന്റെ
സംഗീതം കേട്ടുറങ്ങിയ നീ
വേർപെട്ടുപോകുമെങ്കിലും, കുഞ്ഞേ
വേർപാടിലൂടെ നാം ആദ്യമായി കാണുന്നു.

അറിയുന്നു നിന്നെ ഞാൻ
ഇത്രനാളും നിന്നെ അറിഞ്ഞുവെങ്കിലും
മരണവും കന്യകയും കാത്തു നിൽക്കുന്നുണ്ടാകാം
നിനക്കായി മാത്രം.
ഉണരുക,